Wednesday, October 21, 2015

അത്ര ഭംഗിയിലല്ലാതെ.



അകാലക്രമത്തില്‍
ഓര്‍മ്മയില്‍ പെറുക്കിവെക്കുന്നു നിന്നെ.
നീയടുക്കിവെച്ച പാത്രങ്ങളും
ഇസ്തിരിയിട്ടുവെച്ച വസ്ത്രങ്ങളും
പൊടിതട്ടി വെച്ച പുസ്തകങ്ങളും പോലെ,
മാറാല തട്ടി എന്നെ സൂക്ഷിച്ച പോലെ,
അത്ര ഭംഗിയിലല്ലാതെ.
(ഇന്ന്‍ മാസിക, ഒക്ടോബര്‍,2015)

Friday, October 16, 2015

അജ്ഞാതഗോളത്തിലേക്കുള്ള ആദ്യവാഹനത്തില്‍



ഏഴാം നിലയില്‍ നിന്ന് ചാടാനൊരുങ്ങിയവളെ
ഒരു പക്ഷിയാക്കി പറത്തി വിട്ടു.
എത്ര ചാടിയിട്ടും അവള്‍ക്ക്  ഭൂമി തൊടാനായില്ല

വെള്ളത്തില്‍ ചാടാനൊരുങ്ങിയവനെ
ഒരു പരല്‍ മീനാക്കി
എത്ര മുങ്ങിയിട്ടും അവന്‍ പൊങ്ങി വന്നു

കുടിക്കാനൊഴിച്ച വിഷം വീഞ്ഞാക്കി മാറ്റിയതിനാല്‍
കുടിക്കുന്തോറും ലഹരി കൂടിവന്നു.
ജീവിതമെന്നപോലെ മരണത്തെയും മറന്നു.

പക്ഷേ പക്ഷികളും മീനുകളും മദ്യപരും
അവരെ കൂട്ടത്തില്‍ കൂട്ടിയതേയില്ല
മരിച്ചവരും ജീവിച്ചവരും ചേര്‍ന്ന്
ഭൂമിയില്‍ നിന്നവവരെ പുറത്താക്കി.
അജ്ഞാതഗോളത്തിലേക്കുള്ള ആദ്യവാഹനത്തില്‍
അവരെ കയറ്റി വിടാന്‍ തീരുമാനമായി.

(പടയാളി സമയം,സെപ്തംബര്‍ 2015)