Thursday, October 11, 2012

രണ്ടു കാക്കക്കവിതകള്‍


കേകയല്ല.

 ഒടിച്ചു മടക്കാന്‍ നോക്കിയിട്ടും
മടങ്ങാതെ കിടപ്പാണ്
എല്ലുനീണ്ട ചിലത് .
വാക്കുകളെന്നും പറയാം.

മൂന്നും രണ്ടും രണ്ടെന്നു
കൂട്ടില്‍ കയറാതെ
പീലി നിവര്‍ത്താതെ
ഒറ്റയ്ക്കൊരുവരിയായി
രണ്ടു പാദങ്ങളില്‍ ചാടി നടക്കുന്നു.

കേകയായില്ല
കാക്കയായി

അയയില്‍ എന്റെ കുപ്പായം

വലിച്ചുകെട്ടിയ അയയില്‍
തൂങ്ങിക്കിടന്നാടുന്നു
ആണുടുപ്പുകളും പെണ്ണുടുപ്പുകളും
കുട്ടിയുടുപ്പുകളും.
 വെള്ളം ഇറ്റുതീര്‍ന്നിട്ടില്ല
വെയിലവയെ പൊതിയുന്നുണ്ട്
കാറ്റോടിവന്ന്‍ വട്ടം ചുറ്റുന്നു
നനവാറി വരുമ്പോള്‍
ഒരു കാക്ക  വരും
ചാഞ്ഞും ചെരിഞ്ഞും നോക്കും
 കൈകോര്‍ത്ത് കാലു കോര്‍ത്ത്
കാറ്റത്ത് പറന്നു പൊങ്ങുന്ന
അടിയുടുപ്പുകളെ നോക്കി
 ഇനിയൊരിക്കലാട്ടെ എന്ന്
വെറുതെ പറന്നു പോകാം
അല്ലെങ്കില്‍ അയല്‍ വീട്ടിലേക്ക് പറക്കും
അവിടെ ഒറ്റക്കു കിടന്നാടുന്ന
നീളന്‍ കുപ്പായം ഞാനും കാണുന്നുണ്ട്.

കാറ്റും വെയിലും കൂടി
ആരും കാണാത്തൊരയയില്‍
എന്റെ കുപ്പായമുണക്കുന്നതിനരികെക്കൂടി
പറക്കല്ലേ കാക്കേ.

(മാതൃകാന്വേഷി/സെപ്തംബര്‍ 2012)

Monday, July 30, 2012

തോന്നും പടി ആകാശവും ഭൂമിയും ശബ്ദതാരാവലിയും


തോന്നും പടിയാണാകാശം.
കാലിഡോസ്കോപ്പില്‍ പതിച്ചു കിട്ടിയ
നിറങ്ങളും രൂപങ്ങളും
എണ്ണിത്തിട്ടമാക്കുമ്പോഴേക്ക്
ഏതൊ കൈ അത് തട്ടി മാറ്റും.
ഭ്രാന്തു പിടിക്കാതിരിക്കുന്നതെങ്ങനെ?
മേഘങ്ങളുരുണ്ടുകൂടി
ആനക്കൂട്ടങ്ങളാവുന്നതും
 തുമ്പിക്കൈകള്‍ ചീറ്റി
മഴ പെയ്യിക്കുന്നതും
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മി വിളിക്കുന്നതും
മേഘങ്ങളുടെ കീശയില്‍
പ്രണയ ലേഖനമിട്ടുകൊടുക്കുന്നതും
നിലാവ് ഒരു പുഴയായി നീരാടാന്‍ വിളിക്കുന്നതും...
 ഭ്രാന്തനല്ലാതാര്‍ക്കു തോന്നുമിതെല്ലാം.

2

തോന്നും പടി തന്നെ ഭൂമിയിലും.
പച്ച മാഞ്ഞ് മഞ്ഞയും കറുപ്പുമാവുന്നു
മലകള്‍ നദികളാവുന്നു
നദികള്‍ കടലുകളാവുന്നു
കടല്‍ മലകളായി മടങ്ങിവരുന്നു.
കാലത്തെ ഓടിത്തോല്പിക്കുന്ന വണ്ടികള്‍
സ്ഥലത്തെ പറത്തിവിടുന്ന വിമാനങ്ങള്‍
ഒരു ചിറകാകാശം,
മറു ചിറകു ഭൂമിയെന്നു
പറക്കുന്ന പക്ഷികള്‍.
ഉരുണ്ടുരുണ്ടു പരന്നു പോയ ഭൂമി.
ഭ്രാന്തു തന്നെ കാണുന്നതൊക്കെയും.

3

ആകാശത്തിലോ ഭൂമിയിലോ
ഭ്രാന്തന് കുടികിടപ്പില്ല.
അനന്ത കാലം
വട്ടം ചുറ്റിയെറിയുമ്പോള്‍
ഇത്തിരി സ്ഥലം പതിച്ചുകിട്ടാനാണ്
ഇറങ്ങിയോടൂന്നത്.
ചങ്ങലയിഴഞ്ഞ പാടുകളും
അകന്നവരും അടുത്തവരും
അടുത്തുവരാതെ നോക്കി നിന്നവരും
പുറകെയോടിയ ആരവങ്ങളും കൊണ്ട്
 മടങ്ങിയെത്തി,
അതിനെ കാലം കൊണ്ടു പെരുക്കി,
ആരും കണ്ടു പിടിക്കാത്തൊരുസ്ഥലമാക്കും.

4

ഭ്രാന്തന്റെ സ്ത്രീലിംഗമെന്തെന്ന്
തര്‍ക്കിക്കുമ്പോള്‍
അകത്തെ മുറിയില്‍ നിന്ന്
ഒച്ചയില്ലാതൊരൊച്ച ഇഴഞ്ഞുവരും.
എങ്ങും ഓടിപ്പോകാത്തവള്‍
ഒരിടവും വെട്ടിപ്പിടിക്കേണ്ടാത്തവള്‍
ഇടക്കിടെ കൈയും കാലും കുടയുമൊച്ചയ്ക്ക്
കാല്‍ത്തളക്കിലുക്കം
കൈവളക്കിലുക്കം
എന്നൊക്കെ വിളിക്കും
തോന്നും പടിയുള്ള
നമ്മുടെ ശബ്ദതാരാവലിയില്‍.
----------------------
(കേരള കവിത 2011-2012)