Friday, March 28, 2014

ശശികലയുടെ വീട്













ശശികലയുടെ വീടിനുമുന്നിലൂടെ  ബസ്സില്‍ പോകുമ്പോള്‍
ഇടതു വശത്തിരുന്നാൽ
മുറ്റത്തേക്ക് ഒന്നു പാളി നോക്കാം
അവള്‍ ചവിട്ടിക്കയറുന്ന ഒതുക്കുകള്‍
അവളഴിച്ചിട്ട ചെരുപ്പുകള്‍
അലക്കിയിട്ട അവളുടെ പാവാടയും കുപ്പായവും
ഒറ്റക്കണ്ണുകൊണ്ടെല്ലാം കണ്ടു തീര്‍ക്കും.
കോതിവലിച്ചെറിഞ്ഞ മുടിയിഴകള്‍
കൊഴിഞ്ഞു നിലത്തുവീണ പൊട്ട്
വെട്ടിയിട്ട നഖങ്ങള്‍
പാദസരത്തിലെ കൊഴിഞ്ഞുവീണ ഒരു മണി
മറെറ കണ്ണുകൊണ്ടതെല്ലാം പെറുക്കിയെടുക്കും.
അപ്പോഴേക്ക് ബസ്സ് ഇറക്കമിറങ്ങി വയലിലെത്തും.

തിരിച്ചുവരുമ്പോള്‍ രാത്രിയാവും.
കയറ്റം കയറുന്ന ബസ്സിൽ വലതുഭാഗത്തിരുന്ന്
അവളുടെ ഉറങ്ങുന്ന വീട് കാണും
ഇരുട്ടില്‍ അവള്‍ക്കുചുറ്റും ഒരു പ്രഭാവലയം
മിന്നാമിന്നിയായി പറന്നു നടക്കും
ബസ്സിനു പുറകേ കുറേ ദൂരം പറന്നു വരും

കാലത്ത് മുറ്റമടിക്കാന്‍ വരുമ്പോള്‍
ഉരുണ്ടു കളിക്കുന്ന രണ്ടു കണ്ണുകള്‍ കണ്ട്
അവള്‍ പെണ്മക്കളെ രണ്ടാളെയും വിളിക്കും
അമ്മയിന്നലെ കണ്ട സ്വപ്നത്തില്‍
മുറ്റത്തു കളഞ്ഞുപോയ
കണ്മണികളെന്നു പറഞ്ഞ് കോരിയെടുക്കുമ്പോള്‍
അവ  ആലിപ്പഴം പോലെ അലിഞ്ഞു പോകും
അമ്മയ്ക്ക് പ്രാന്തെന്ന് കുട്ടികള്‍ കളിയാക്കും
അതു ശരിയെന്ന് അച്ഛനും ഏറ്റുപിടിക്കുമ്പോള്‍
കളഞ്ഞുപോയ കണ്ണിനുടമയെ വിളിക്കാന്‍
അവള്‍ വീട്ടിനുള്ളിലേക്കോടും
കണ്ണടച്ചവളമര്‍ത്തുന്ന നമ്പര്‍
നേരം വൈകിയുറങ്ങിയ അയാളെ
ഒരു വിറയലായി ഉണര്‍ത്തും.

(കടപ്പാട്:ചന്ദ്രിക ആഴ്ചപ്പതിപ്പ് ,15 മാര്‍ച്ച് 2014)